വാട്സ്ആപ്പ് വഴി ലഹരിമരുന്ന് വാങ്ങിയ കേസിൽ പ്രമുഖ ആശുപത്രിയുടെ സി.ഇ.ഒ അറസ്റ്റിലായി. ഒമേഗ ആശുപത്രിയുടെ സി.ഇ.ഒയും ഡോക്ടറുമായ 34-കാരി നമ്രത ചിഗുരുപതിയാണ് പോലീസിന്റെ പിടിയിലായത്. കൊറിയർ വഴി എത്തിയ ലഹരിമരുന്ന് കൈപ്പറ്റുന്നതിനിടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈ ആസ്ഥാനമാക്കി ലഹരിമരുന്ന് വിതരണം ചെയ്യുന്ന വാൻഷ് ദാക്കറിൽ നിന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമേഗ ആശുപത്രിയുടെ സി.ഇ.ഒയും ഡോക്ടറുമായ നമ്രത കൊക്കെയ്ൻ വാങ്ങിയിരുന്നത്. ഈ കേസിൽ ദാക്കറിൻ്റെ സഹായിയായ ബാലകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്സ്ആപ്പ് മുഖേന കൊക്കെയ്ന് ഓർഡർ നൽകിയ നമ്രത, ഓൺലൈൻ വഴി അഞ്ച് ലക്ഷം രൂപ കൈമാറ്റം ചെയ്യുകയും ചെയ്തു.
ലഹരിമരുന്നിന് വേണ്ടി ഏകദേശം 70 ലക്ഷം രൂപയോളം നമ്രത ചെലവഴിച്ചതായി പോലീസിനോട് സമ്മതിച്ചു. ലഹരിമരുന്ന് സംഘവും ഇടപാടുകാരും പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തതായി അന്വേഷണ സംഘം മാധ്യമങ്ങളെ അറിയിച്ചു.
ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ലഹരിമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പോലീസ് അറിയിച്ചു. ഒരു ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ലഹരിമരുന്ന് കേസിൽ അറസ്റ്റിലായത് നഗരത്തിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.