മുക്കം: മുക്കം നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്‍റോ ജോസഫ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കായി വിനോദസഞ്ചാര വകുപ്പ് 50 ലക്ഷം രൂപയും മുക്കം നഗരസഭ 49,91,000 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന് ഇരുവഞ്ഞിപ്പുഴയുടെ വലതു ഭാഗത്തായി കെട്ടി സംരക്ഷിച്ചിട്ടുള്ള പുറമ്പോക്ക് സ്ഥലത്ത് പാർക്ക്, കഫ്റ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. കൂടാതെ, പുഴയിലേക്ക് ഇറങ്ങുന്നതിനായി നിലവിലുള്ള കടവ് ഉയർത്തി പുനർനിർമ്മിക്കുകയും പാർക്കിലേക്ക് കരിങ്കൽ പടവുകൾ നിർമ്മിക്കുകയും ആവശ്യമായ ദീപാലങ്കാര സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.
മാലിന്യ സംസ്കരണത്തിനായി തുംബൂർമുഴി മോഡൽ വേസ്റ്റ് മാനേജ്‌മെൻ്റ് സിസ്റ്റം, ബോട്ടിൽ ബൂത്ത് എന്നിവയും സ്ഥാപിക്കും.
മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി സ്വാഗതം ആശംസിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ. റുബീന, മജീദ് ബാബു, കുഞ്ഞൻ മാസ്റ്റർ, സത്യനാരായണൻ മാസ്റ്റർ എന്നിവരും കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.ടി. വേണുഗോപാലൻ, അബ്ദുൾ ഗഫൂർ മാസ്റ്റർ എന്നിവരെ കൂടാതെ കെ.ടി. ശ്രീധരൻ, കെ. മോഹനൻ മാസ്റ്റർ, ടി.കെ. സാമി, ഗോൾഡൻ ബഷീർ, രാജേഷ് വെള്ളാരംകുന്നത്ത്, വി. അബ്ദുള്ളക്കോയ എന്നിവർ ആശംസകൾ നേർന്നു.
മുനിസിപ്പൽ എഞ്ചിനീയർ സഫീദ. എൻ.പി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ബിബിൻ ജോസഫ് നന്ദി രേഖപ്പെടുത്തി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.