കോഴിക്കോട്: ഇന്ന് വിരമിക്കാനിരിക്കെ, കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ എം.എസ്. ദിലീപിൻ്റെ വീടുകളിലും റിസോർട്ടിലും ഓഫീസിലുമായി വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിൽ 6,20,000 രൂപയും, 27 പവൻ സ്വർണ്ണവും, നാല് ഫോണുകളും ഒരു ടാബും പിടിച്ചെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിൻ്റെ രേഖകളും പരിശോധനയിൽ കണ്ടെത്തി.
കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട്, വയനാട് ജില്ലകളിലായി അഞ്ചിടങ്ങളിലായി 14 മണിക്കൂറാണ് പരിശോധന നീണ്ടുനിന്നത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച 117 രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ദിലീപിൻ്റെ ചക്കരോത്ത്കുളത്തെയും വയനാട് നെൻമേനിയിലെയും വീടുകൾ, ഹോം സ്റ്റേ എന്നിവിടങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. 2013 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ദിലീപ് 56 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് വീടുകളിൽ പരിശോധന നടത്തിയത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.