കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ റോഡുകൾ തകർന്നതായി പരാതി. ഇരു പഞ്ചായത്തുകളിലെയും പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
കാരശ്ശേരി പഞ്ചായത്തിലെ മൂട്ടോളി ആറാം ബ്ലോക്ക് റോഡാണ് ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തകർന്നതായി നാട്ടുകാർ ആരോപിക്കുന്നത്. 20 എംഎം കനത്തിൽ ടാർ ചെയ്യേണ്ട പ്രവൃത്തി 5 എംഎം പോലും കനമില്ലാതെയാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രധാന പരാതി. റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. കെ.ശിവദാസൻ, കെ.പി.ഷാജി, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, ഇ.പി.അജിത്ത്, കെ.കെ.നൗഷാദ്, എം.ആർ.സുകുമാരൻ എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘം തകർന്ന റോഡ് സന്ദർശിക്കുകയും ചെയ്തു. റോഡ് നിർമ്മാണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം, കൊടിയത്തൂർ കാരാട്ട് റോഡ് അഞ്ച് ലക്ഷം രൂപ ചെലവിൽ ടാറിങ് പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ ഉടൻ തന്നെ തകർന്നത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഎം തെയ്യത്തുംകടവ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ, കൊടിയത്തൂർ ഗവൺമെൻ്റ് യുപി സ്കൂൾ, വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. റോഡിൻ്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് അധികൃതർ വിഷയത്തിൽ ഇടപെടണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഉദ്ഘാടനം കഴിഞ്ഞ് അധികം വൈകാതെ തന്നെ റോഡുകൾ തകർന്ന സംഭവം ഇരുപഞ്ചായത്തുകളിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് വിഷയത്തിൽ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും പ്രതിപക്ഷത്തിൻ്റെയും പ്രധാന ആവശ്യം.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.