തിരുവനന്തപുരം: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോലീസ് പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ തീരുമാനം. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നടപടി. സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ആയിരിക്കും പരാതിപ്പെട്ടികൾ സ്ഥാപിക്കുകയും അവയുടെ നടത്തിപ്പ് ചുമതല വഹിക്കുകയും ചെയ്യുക.
ഓരോ സ്കൂളിലും അതാത് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ചുമതലക്കാരൻ. എല്ലാ മാസവും സ്കൂൾ മേധാവിയുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരാതിപ്പെട്ടി തുറന്ന് പരിശോധിക്കുകയും ലഭിക്കുന്ന പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.
സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും, പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതവും പരാതികൾ കൃത്യമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. പരാതി നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.
സ്കൂൾ തലത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണും. ഗുരുതര സ്വഭാവമുള്ള പരാതികളിൽ ആവശ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതത് വകുപ്പുകൾക്ക് കൈമാറും. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ഭയവുമില്ലാതെ തങ്ങളുടെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാൻ ഈ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.