പോലീസ് നടത്തിയ വൻ ലഹരി വേട്ടയിൽ ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ, കെ.എസ്. സരിത എന്നിവരാണ് പാലക്കാട് കോങ്ങാട് പോലീസിൻ്റെ പിടിയിലായത്. പ്രദേശത്തെ ഒരു കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി വിൽപ്പനയെന്ന് പോലീസ് പറയുന്നു.
ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരിലും ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കാറ്ററിംഗ് സ്ഥാപനത്തിൻ്റെ മറവിൽ ലഹരി വിൽപ്പന
സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ച് പോയെങ്കിലും സുനിലുമായി സൗഹൃദം തുടർന്നു. ഒരു വർഷമായി ഇരുവരും ചേർന്ന് കോങ്ങാട് ടൗണിൽ ഒരു കാറ്ററിംഗ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
ബെംഗളൂരുവിൽ ഒരുമിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായി എടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇവർ തിരിച്ചുവരുന്നതും കാത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് വൈകുന്നേരം ഇരുവരും വാഹനത്തിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് ഇവരെ കൈയോടെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.