Ticker

6/recent/ticker-posts

Header Ads Widget


നിലമ്പൂരിന്റെ കഥകൾ മാറുന്നു; ഇനി രാഷ്ട്രീയപ്പോരാട്ടം


പി.വി. അൻവർ മത്സരത്തിനിറങ്ങിയതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതിൽ നിർണായകമായി മാറും. സമീപകാലചരിത്രത്തിലൊന്നും രണ്ടുമുന്നണിക്കും ഇത്രയും നിർണായകമായ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഒപ്പം, മുന്നണിരാഷ്ട്രീയശക്തികളോട് യുദ്ധംപ്രഖ്യാപിച്ച് ഒറ്റയ്ക്കുമത്സരിച്ച് രാഷ്ട്രീയത്തിൽ ഇടംനേടാൻ ശ്രമിക്കുന്ന പി.വി. അൻവറിനും ഈ തിരഞ്ഞെടുപ്പ് നിർണായകം.

വോട്ടുഭിന്നിപ്പിക്കാൻ കഴിയുന്നവിധത്തിലുള്ള സ്ഥാനാർഥിനിർണയമാണ് ബിജെപി നടത്തിയത് എന്നതും ഈ തിരഞ്ഞെടുപ്പിൻ്റെ പ്രധാന്യംകൂട്ടുന്നു. നിലമ്പൂരിൽ ഇതുവരെയുള്ള കഥ ആകെ മാറി. ഇനി അക്ഷരാർഥത്തിൽ രാഷ്ട്രീയപ്പോരാട്ടമാണ്. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ പരസ്യയുദ്ധം പ്രഖ്യാപിച്ചാണ് പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. ഉപതിരഞ്ഞെടുപ്പുണ്ടാക്കി അതിൽ ആദ്യത്തെ തിരിച്ചടി അൻവറായിട്ട് നൽകണമെന്നതായിരുന്നു ഈ രാജിയുടെ രാഷ്ട്രീയലക്ഷ്യം.

മത്സരം മൂന്നുകളത്തിലേക്ക് മാറിയതോടെ, മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. അതിനാണ് മുഖ്യമന്ത്രി ഓരോ പഞ്ചായത്തുതലത്തിലും പര്യടനത്തിനിറങ്ങുന്നതും മുതിർന്ന സിപിഎം നേതാവിനെ മത്സരത്തിനിറക്കിയതും. നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചാൽ അൻവറിൻ്റെ ആരോപണങ്ങളെ അടപടലം ഇല്ലാതാക്കി സർക്കാർ വെന്നിക്കൊടി പാറിക്കും. തുടർഭരണമെന്ന മുദ്രാവാക്യം കൂടുതൽ ഉച്ചത്തിൽ ഉയരും. യുഡിഎഫിൻ്റെ ആത്മവിശ്വാസം തകർത്ത് മുന്നേറാൻ എൽഡിഎഫിന് കഴിയും. തദ്ദേശതിരഞ്ഞെടുപ്പിലും ഊർജമാകും.

എൽഡിഎഫ് തോൽക്കുകയും അൻവറിന്റെ പിന്തുണയില്ലാതെ യുഡിഎഫ് ജയിക്കുകയും ചെയ്താൽ അത് ഭരണവിരുദ്ധവികാരത്തിന്റെ അടയാളമായി വിലയിരുത്തപ്പെടും. സിറ്റിങ് സീറ്റിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങി നടത്തിയ പോരിൽ ആത്യന്തികമായ പരാജയം മുഖ്യമന്ത്രിയുടേതും സർക്കാരിന്റേതുമാകും.

അൻവറില്ലാതെ യുഡിഎഫ് ജയിച്ചാൽ അത് വരും യുദ്ധത്തിലിറങ്ങാനുള്ള ആവേശമായി മാറും. തുടർഭരണമെന്ന പൊതുധാരണസൃഷ്ട‌ിക്കാനുള്ള എൽഡിഎഫിനെ പ്രതിരോധിക്കാനുമാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ യുഡിഎഫിന്റെ പടക്കുതിരയായി മാറും. വിധി മറിച്ചായാൽ വി.ഡി. സതീശൻ ചോദ്യംചെയ്യപ്പെടും.

അൻവർ ജയിച്ചാൽ അത് ചരിത്രമാകും. തോറ്റാൽ ആര് ജയിക്കുന്നുവെന്നതും പ്രധാനമാണ്. ജയിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും അത് അൻവറിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെകൂടി പതനമാകും. വോട്ടുകളിൽ വിള്ളലുണ്ടാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളകോൺഗ്രസ്(ജെ) നേതാവിനെ സ്ഥാനാർഥിയാക്കിയതോടെ ക്രിസ്ത്യൻ ന്യൂനപക്ഷവോട്ടുകൾ ബിജെപിയിലേക്ക് അടുപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments