Ticker

6/recent/ticker-posts

Header Ads Widget


അമ്മയുടെ ഓർമ്മയിൽ കണ്ണീരോടെ വേടൻ


മണാശ്ശേരി: സംഗീതാസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് വേടൻ (ഹിരൺദാസ് മുരളി) കോഴിക്കോടിനെ ഒരിക്കൽക്കൂടി പ്രകമ്പനം കൊള്ളിച്ചു. മാങ്കാവിലെ ലുലു മൈതാനം കാലുകുത്താനിടമില്ലാതെ യുവാക്കളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞു കവിഞ്ഞു. ആരവങ്ങൾ വാനോളം ഉയർന്ന വേദിയിൽ വേടൻ തന്റെ റാപ്പ് ഗാനങ്ങളുമായി നിറഞ്ഞാടി.

പരിപാടി കഴിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ പുറത്തേക്കിറങ്ങുകയായിരുന്ന വേടന് അപ്രതീക്ഷിതമായി ഒരു യുവതി സമ്മാനപ്പൊതിയുമായി അടുത്തു. സാധാരണ ലഭിക്കുന്ന സമ്മാനങ്ങളിലൊന്നായിരിക്കുമെന്ന് കരുതി വേടൻ അത് തുറന്നു. എന്നാൽ, ആ നിമിഷം വരെ ആവേശത്തിൽ കണ്ട വേടനായിരുന്നില്ല പിന്നീട്. അയാളുടെ കണ്ണുകൾ നിറഞ്ഞു, മുഖത്ത് സങ്കടം തളംകെട്ടി. ഓർമ്മകൾ അയാളെ വല്ലാതെ പൊതിഞ്ഞു.

സമ്മാനപ്പൊതിയിൽ മുക്കം മണാശ്ശേരിക്കാരിയായ മെഹ്റൂജ ഫ്രെയിം ചെയ്ത് നൽകിയത്, വേടന്റെ ഓർമ്മകളിലുള്ള അമ്മ ചിത്രയുടെ പഴയൊരു ഫോട്ടോയായിരുന്നു. 2020-ൽ കോവിഡ് കാലത്ത് മൂന്നുമാസത്തോളം വേടന്റെ അമ്മ മെഹ്റൂജയുടെ മണാശ്ശേരിയിലെ വീട്ടിൽ താമസിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങുമ്പോൾ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ കൊണ്ടുവിടുന്നതിനിടെ ഒപ്പമെടുത്ത സെൽഫിയിൽ നിന്നുള്ള അമ്മയുടെ ചിത്രമാണ് മെഹ്റൂജ വേടന് സമ്മാനിച്ചത്. നാല് മാസമായി ഈ സമ്മാനം നൽകാൻ കാത്തിരിക്കുകയായിരുന്നുവെന്ന് മെഹ്റൂജ പറഞ്ഞു. വേടനെ മുൻപ് നേരിട്ട് കണ്ടിട്ടില്ലെന്നും, കോഴിക്കോട് എത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ അച്ഛൻ മുരളീദാസാണ് വേദിയിൽ പോയി നൽകാൻ പറഞ്ഞതെന്നും അങ്ങനെയാണ് മണാശ്ശേരിയിൽ നിന്ന് എത്തിയതെന്നും മെഹ്റൂജ കൂട്ടിച്ചേർത്തു.

അമ്മയുടെ ചിത്രം നെഞ്ചോട് ചേർത്ത്, നിറഞ്ഞ കണ്ണുകളോടെ വേടൻ ആ വേദി വിട്ടു. ഒപ്പം, നന്ദിയുടെയും സ്നേഹത്തിന്റെയും ഒരായിരം ചിരി മെഹ്റൂജക്ക് സമ്മാനിക്കുകയും ചെയ്തു.

Post a Comment

0 Comments