പയ്യോളി: പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ നൽകിയ പരാതിയെ തുടർന്ന് പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്ത തുറയൂർ സ്വദേശി മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തു. ആർ.ഡി.ഒ അൻവർ സാദത്ത് പി, ഫോറൻസിക് സർജൻ, പയ്യോളി ഇൻസ്‌പെക്ടർ എ.കെ സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹം പുറത്തെടുത്തത്. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.
കഴിഞ്ഞ 27 വർഷമായി ഭാര്യയും മക്കളുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന മുഹമ്മദിനെ ഇക്കഴിഞ്ഞ മെയ് 26 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദിനെ വീടിന് പുറത്തേക്ക് കാണാതായതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ ജനലിലൂടെ നോക്കിയപ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ നാട്ടുകാരെ വിവരമറിയിക്കുകയും മുഹമ്മദിന്റെ സഹോദരനെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട്, ഡോക്ടറെ വിളിച്ചുവരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, മുഹമ്മദിന്റെ അനുജൻ മൃതദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും വൈകീട്ടോടെ ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ അടക്കുകയും ചെയ്തതായാണ് വിവരം.
മരണവിവരമറിഞ്ഞ് മുഹമ്മദിന്റെ മകൻ, പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹം തിടുക്കപ്പെട്ട് സഹോദരന്റെ വീട്ടിലേക്ക് മാറ്റിയെന്നും, പിതാവിന്റെ അക്കൗണ്ടിൽ നിന്ന് മരണശേഷം പണം പിൻവലിച്ചിട്ടുണ്ടെന്നും കാണിച്ചാണ് മകൻ പയ്യോളി പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മൃതദേഹം പുറത്തെടുത്ത് വിശദമായ അന്വേഷണം നടത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിലെ ദുരൂഹതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.