Ticker

6/recent/ticker-posts

Header Ads Widget


ഹണിമൂണിനിടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭാര്യ അറസ്റ്റിൽ


മേഘാലയയിൽ മധുവിധു ആഘോഷിക്കാൻ പോയ ദമ്പതികളിൽ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിനിയായ സോനമാണ് അറസ്റ്റിലായത്. ഭർത്താവ് രാജാ രഘുവംശിയെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനാണ് സോനം അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി ഗാസിപുരിലെ ഒരു ധാബയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സോനത്തെ, ചികിത്സയ്ക്കായി ഗാസിപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവർ പൊലീസിനു മുന്നിൽ കീഴടങ്ങി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

മേഘാലയ ഡിജിപി ഇദാഷിഷ നോങ്‌റാങ്ങിന്റെ വെളിപ്പെടുത്തൽ പ്രകാരം, രാജാ രഘുവംശിയെ കൊലപ്പെടുത്താൻ സോനം വാടക കൊലയാളികളെ ഏർപ്പാടാക്കുകയായിരുന്നു. കൃത്യം നടപ്പിലാക്കിയ മൂന്ന് വാടക കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റു രണ്ടു പേരെ ഇൻഡോറിൽ നിന്നുമാണ് പിടികൂടിയത്. ഭർത്താവിനെ കൊല്ലാൻ സോനം തങ്ങൾക്ക് ക്വട്ടേഷൻ നൽകിയതാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യം തന്നെ രാജയെ ഇല്ലാതാക്കുക എന്നായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പ്രാഥമിക ചോദ്യം ചെയ്യലിൽ, സോനത്തിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായും, അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

മേയ് 23നാണ് രാജാ രഘുവംശിയും സോനവും മധുവിധു ആഘോഷിക്കാനായി മേഘാലയയിലെ ചിറാപുഞ്ചിയിലേക്ക് പോയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. ജൂൺ 2ന് രാജയുടെ മൃതദേഹം കണ്ടെത്തി. സോനത്തിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയ പൊലീസ്, ശനിയാഴ്ച ഇവരെ ഗാസിപുരിൽ നിന്നും കണ്ടെത്തുകയായിരുന്നു. രാജാ രഘുവംശിയെ വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. രാജാ രഘുവംശിയുടെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്.

Post a Comment

0 Comments