കോഴിക്കോട്: പലസ്തീനിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ബഹിഷ്കരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ). സുഡിയോക്ക് എതിരായ ബഹിഷ്കരണം തുടരുമെന്നും എസ്ഐഒ സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കോഴിക്കോട് ജില്ലാപ്രസിഡന്റുമായ മുഹമ്മദ് ഷഫാഖ് പറഞ്ഞു. മാനവിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവർ ഈ തീരുമാനത്തോട് ഐക്യദാർഢ്യപ്പെടണമെന്നും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകളെ ബഹിഷ്‌കരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ടാറ്റ കമ്പനി വിമർശനങ്ങൾക്ക് അതീതരല്ലെന്നും, നിസ്സഹകരണം എന്നത് സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമുറയായിരുന്നുവെന്നും ഷഫാഖ് ചൂണ്ടിക്കാട്ടി. എസ്ഐഒ നടത്തിയത് ഒരു രാഷ്ട്രീയപരമായ പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എസ്ഐഒയുടെ പ്രതിഷേധത്തെ ഇത്രയധികം വിവാദമാക്കേണ്ട കാര്യമില്ല. മുസ്ലിം വിദ്യാർത്ഥി സംഘടന ആയതുകൊണ്ടാണ് ഇതിനെ ഭീകരവൽക്കരിക്കുന്നതും പരിഹസിക്കുകയും ചെയ്യുന്നത്. സംഘപരിവാറിൽ നിന്ന് മറ്റൊരു സമീപനം പ്രതീക്ഷിക്കുന്നില്ല,' ഷഫാഖ് പറഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഇസ്രയേലിന് എതിരെ പറഞ്ഞത് എന്തുകൊണ്ടാണ് ചർച്ചയാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ബഹിഷ്‌കരണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഷഫാഖ് ആവർത്തിച്ചു.
സുഡിയോയുടെ കോഴിക്കോട് ഔട്ട്ലെറ്റിന് മുന്നിൽ രണ്ട് ദിവസം മുൻപാണ് എസ്ഐഒയുടെ പ്രതിഷേധ റാലി നടന്നത്. ഇസ്രയേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയിൽ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന ആഗോള തലത്തിലെ ആഹ്വാനത്തിന്റെ ഭാഗമായിരുന്നു ഈ പ്രതിഷേധം. പലസ്തീനിലെ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്ക് ടാറ്റ ഗ്രൂപ്പിനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു എസ്ഐഒയുടെ പ്രധാന ആരോപണം. ഇസ്രയേലുമായി ടാറ്റയ്ക്ക് പല സുപ്രധാന കരാറുകളുമുണ്ടെന്നും, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളിൽ ടാറ്റയും പങ്കാളികളാണെന്നും ആരോപണങ്ങളുണ്ട്. ബലിപെരുന്നാൾ പ്രമാണിച്ച് സുഡിയോയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങരുതെന്ന നിലപാടും എസ്ഐഒ നേരത്തെ ഉന്നയിച്ചിരുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.