Ticker

6/recent/ticker-posts

Header Ads Widget


അസം യുവതിയെ നിർബന്ധിത നിക്കാഹ് കഴിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു


പുതുപ്പാടി: കോഴിഫാം ഉടമ അസം സ്വദേശിനിയായ യുവതിയെ നിർബന്ധിത നിക്കാഹ് കഴിച്ചെന്ന പരാതിയിൽ താമരശ്ശേരി ഡിവൈ.എസ്.പി. അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

പുതുപ്പാടി ഈങ്ങാപ്പുഴയിൽ കോഴിഫാം നടത്തുന്ന താമരശ്ശേരി പരപ്പൻപൊയിൽ മുണ്ടച്ചാലിൽ അബ്ബാസിനെതിരെയാണ് ഫാമിൽ ജോലി ചെയ്തിരുന്ന അസം കുടുംബം പരാതി നൽകിയത്. പെൺകുട്ടിയുടെ സമ്മതമില്ലാതെ പിതാവിനെ ഭീഷണിപ്പെടുത്തിയാണ് നിക്കാഹ് കഴിച്ചതെന്നാണ് കുടുംബം പറയുന്നത്. പ്രതിയായ അബ്ബാസിന് ഭാര്യയും മക്കളുമുണ്ടെന്നും പരാതിയിൽ പറയുന്നു.

മാധ്യമവാർത്തകളെത്തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്. ഏകദേശം രണ്ടു മാസം മുൻപാണ് പെൺകുട്ടിയുടെ കുടുംബം അസമിൽനിന്ന് കോഴിഫാമിൽ ജോലിക്കെത്തിയത്. ഫാം പൂട്ടിയ സമയത്ത് കൂലി ചോദിച്ചപ്പോൾ, പെൺകുട്ടിയെ നിക്കാഹ് കഴിച്ചു നൽകണമെന്ന് ഫാം ഉടമയും മാനേജരും ആവശ്യപ്പെട്ടതായാണ് പരാതി.

മെയ് 27-ന് കുടുംബത്തെ കൂടരഞ്ഞിക്കടുത്ത് മരഞ്ചാട്ടിയിലുള്ള മറ്റൊരു ഫാമിലേക്ക് ഫാം ഉടമ കൊണ്ടുപോയി. പിറ്റേദിവസം പെൺകുട്ടിയുടെ നിക്കാഹ് നടത്തി. നിക്കാഹിന് ശേഷം മറ്റുള്ളവർക്ക് കാഴ്ചവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. പെൺകുട്ടിയെ കൈയിൽ കയറിപ്പിടിച്ചതായ പരാതിയിൽ അബ്ബാസിന് പുറമെ, ഫാമിലെ സഹായിയായ മാനിപുരം സ്വദേശി സഫീർ ബാബുവിനെതിരെയും കേസുണ്ട്.

Post a Comment

0 Comments