താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ഈ വിദ്യാർഥികൾക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് അവസരമൊരുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്.
പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോഴിക്കോട് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിർദേശിച്ചു. കൂടാതെ, പ്രതികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ താമരശ്ശേരി പോലീസിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
താമരശ്ശേരി എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആറ് സഹവിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതിചേർത്തുള്ള കുറ്റപത്രം ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളായ വിദ്യാർഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച് ഷഹബാസിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ ഈ അന്വേഷണത്തിൽ വ്യക്തത വരും.
കഴിഞ്ഞ മാർച്ച് ഒന്നിനാണ് സഹപാഠികളുടെ ക്രൂരമായ മർദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഷഹബാസ് മരണപ്പെട്ടത്. പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും, ഇതിനെ തുടർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഷഹബാസ് എസ്.എസ്.എൽ.സി.ക്ക് ഒരു വിഷയത്തിൽ മാത്രമാണ് പരീക്ഷ എഴുതിയത്. ആ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.