Ticker

6/recent/ticker-posts

Header Ads Widget


വിവാഹത്തട്ടിപ്പ്: യുവതി അറസ്റ്റിൽ


മാട്രിമോണിയൽ സൈറ്റുകളിലൂടെ പരിചയപ്പെട്ട് വിവാഹം കഴിക്കുകയും പണം തട്ടിപ്പ് നടത്തുകയും ചെയ്യുന്ന യുവതി ആര്യനാട് പോലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രേഷ്മയെ പോലീസ് പിടികൂടിയത്.

വിവിധ ജില്ലകളിലായി നിരവധി പേരെ യുവതി വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാട്രിമോണിയൽ പരസ്യങ്ങൾ നൽകുന്നവരെ ലക്ഷ്യമിട്ട്, സിനിമാക്കഥകളെ വെല്ലുന്ന കെട്ടുകഥകൾ മെനഞ്ഞ് വിവാഹം കഴിച്ച് ദിവസങ്ങൾക്കു ശേഷം മുങ്ങുന്നതാണ് രേഷ്മയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാവിലെ വിവാഹത്തിനായി ഓഡിറ്റോറിയത്തിലേക്ക് പോകാൻ ഒരുങ്ങവെയാണ് രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പഞ്ചായത്ത് അംഗം ബാഗ് പരിശോധിച്ചപ്പോൾ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ കണ്ടെത്തുകയായിരുന്നു.

പഞ്ചായത്ത് അംഗത്തിന്റെ ഫോണിലേക്ക് രേഷ്മയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തിയാണ് വിവാഹാലോചനയുമായി ബന്ധപ്പെട്ട ആദ്യ ഫോൺ വിളി വരുന്നത്. പിന്നീട് താൻ ദത്തുപുത്രിയാണെന്നും അമ്മ തന്നെ ഉപദ്രവിക്കാറുണ്ടെന്നും പറഞ്ഞ് രേഷ്മ സഹതാപം പിടിച്ചുപറ്റി. ഇങ്ങനെയാണ് വിവാഹത്തിനായി രേഷ്മ തിരുവനന്തപുരത്തെത്തുന്നത്.

പോലീസിന്റെ ചോദ്യം ചെയ്യലിൽ സമാനമായ രീതിയിൽ ആറ് വിവാഹങ്ങൾ രേഷ്മ നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റേത് ഉൾപ്പെടെ മൂന്ന് വിവാഹങ്ങൾ നിശ്ചയിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പാണ് ഈ തട്ടിപ്പുകൾക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Post a Comment

0 Comments