താമരശ്ശേരി: കൺസഷൻ ടിക്കറ്റിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ താമരശ്ശേരി പോലീസിൽ പരാതി നൽകി. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനശ്വർ സുനിലിനാണ് മർദ്ദനമേറ്റത്. വൈകീട്ട് 5 മണിയോടെ താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിനും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലാണ് സംഭവം.
ഓമശ്ശേരി - താമരശ്ശേരി - കൊടുവള്ളി റൂട്ടിലോടുന്ന 'അസാറോ' എന്ന ബസ്സിലെ കണ്ടക്ടറും ക്ലീനറുമാണ് അനശ്വറിനെ മർദ്ദിച്ചത്. ബസ്സിൽ കയറിയ അനശ്വർ കൺസഷൻ കാർഡ് കാണിച്ചിട്ടും കണ്ടക്ടർ മുഴുവൻ ടിക്കറ്റ് നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ കണ്ടക്ടറും ക്ലീനറും ചേർന്ന് അനശ്വറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അനശ്വറിന്റെ നെറ്റിക്ക് പരിക്കേറ്റു.
സംഭവത്തെക്കുറിച്ച് അനശ്വർ പറയുന്നത് ഇങ്ങനെ:
ഓമശ്ശേരിയിൽ നിന്ന് വരുന്ന ബസ്സിൽ കയറാൻ ശ്രമിച്ചെങ്കിലും തിരക്ക് കാരണം സാധിച്ചില്ല. തുടർന്ന് മറ്റൊരു ബസ്സിൽ താമരശ്ശേരിയിലെത്തിയ ശേഷം വീട്ടിലേക്ക് പോകാനാണ് 'അസാറോ' ബസ്സിൽ കയറിയത്. ആദ്യം ക്ലീനർ ബസ്സിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചു. ഇത് കണ്ട ഓട്ടോ തൊഴിലാളികൾ തിരികെ ബസ്സിൽ കയറാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് അനശ്വർ വീണ്ടും കയറി. ഇതിനുശേഷമാണ് കണ്ടക്ടറും ക്ലീനറും ചോദ്യം ചെയ്യുകയും ക്ലീനർ മർദ്ദിക്കുകയും ചെയ്തത്.
പരിക്കേറ്റ അനശ്വർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ ബസ്സുകൾക്കെതിരെ SFI പ്രതിഷേധം
അനശ്വറിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കൊടുവള്ളിയിൽ SFI പ്രവർത്തകർ രംഗത്തെത്തി. വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസ്സുകൾ നിരത്തിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് SFI സമരം ശക്തമാക്കുമെന്ന് അറിയിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.