Ticker

6/recent/ticker-posts

Header Ads Widget


കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലിന്റോ ജോസഫ് എം.എൽ.എ


വന്യജീവി ആക്രമണങ്ങളെ തുടർന്ന് മലയോര ജനത അനുഭവിക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലിന്റോ ജോസഫ് എം.എൽ.എ. 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ കേന്ദ്രം മലയോര ജനതയെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

"ഇത് അന്യായമാണ്..!!" എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ, ജനങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ചെയ്യുന്ന ഏത് പ്രവർത്തനങ്ങളെയും എതിർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും എം.എൽ.എ ആരോപിച്ചു. "ശക്തമായ ജനരോഷം കേന്ദ്ര സർക്കാരിന് നേരിടേണ്ടി വരും," എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മലയോര മേഖലകളിൽ കാട്ടുപന്നി, കടുവ, ആന തുടങ്ങിയ വന്യജീവികളുടെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കൃഷിനാശവും മനുഷ്യജീവന് ഭീഷണിയുമുയർത്തുന്ന ഇത്തരം സംഭവങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ലിന്റോ ജോസഫ് എം.എൽ.എയുടെ വിമർശനം.

കേന്ദ്രത്തിന്റെ ഈ നിലപാട് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്നും ലിന്റോ ജോസഫ് എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments